സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും തിരുവനന്തപുരത്ത് കലാപരിപാടികള്‍ 33 വേദികളില്‍
വൈവിധ്യപൂര്‍ണമായ ഓണാഘോഷ പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലമായി നടത്തും. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടുമെന്നും മന്ത്രി പറഞ്ഞു.സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരൻമാർ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികള്‍ അരങ്ങേറും.
ഇന്ന് (ഓഗസ്റ്റ് 31) വൈകിട്ട് അഞ്ചിന് കനകക്കുന്നില്‍ ഓണാഘോഷത്തിന്റെ പതാക ഉയര്‍ത്തും. ഓണം ട്രേഡ് ഫെയര്‍ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്നില്‍ നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 2) വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രദര്‍ശന വടംവലിയില്‍ എംഎല്‍എമാര്‍, കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത്, സെക്രട്ടേറിയറ്റ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരത്തിലെ ദീപാലങ്കാരം, മീഡിയ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 6.30 ന് നടക്കും. അത്തപ്പൂക്കള മത്സരം ചൊവ്വാഴ്ച വെള്ളയമ്പലം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിക്കും.പ്രമോദ് പയ്യന്നൂര്‍, ജി. എസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരത്തിന് നിശാഗന്ധി വേദിയാകും. കൂടാതെ സംഗീത സംവിധായകന് ശരത്തിന്റെ സംഗീത നിശയും മനോ, ചിന്മയി , വിനീത് ശ്രീനിവാസന്, സിത്താര കൃഷ്ണകുമാര്‍, തുടങ്ങിയവരുടെ സംഗീതപരിപാടികളും സുരാജ് വെഞ്ഞാറമൂടിന്റെ മെഗാ ഷോയും നിശാഗന്ധിയില്‍ നടക്കും.ബിജു നാരായണന്, കല്ലറ ഗോപന്, സുദീപ് കുമാര്‍, വിധു പ്രതാപ്, നജിം അര്‍ഷാദ്, രമ്യ നമ്പീശന്, രാജേഷ് ചേര്‍ത്തല, നിത്യ മാമ്മന്‍, പുഷ്പവതി, നരേഷ് അയ്യര്‍ എന്നിവരുടെ സംഗീത പരിപാടികള്‍ വിവിധ വേദികളിലായി അരങ്ങേറും. ഇതിനു പുറമേ വിവിധ വേദികളിലായി മ്യൂസിക്ക് ബാന്‍ഡുകളുടെ അവതരണവും കോമഡി മെഗാ ഷോകളും നൃത്തപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പൂജപ്പുര മൈതാനത്തുമായി വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പരിപാടികള്‍ നടക്കും.
ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്യും. 150 ഓളം ഫ്ളോട്ടുകള്‍ ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടും.10,000 ത്തോളം വരുന്ന കലാകാരൻമാർ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരൻമാരും ഓണാഘോഷത്തിന്റെ ഭാഗമാകും. മറ്റ് ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും നേതൃത്വം നല്‍കും.പത്രസമ്മേളനത്തില്‍ എംഎല്‍എ മാരായ ഐ ബി സതീഷ്, വി കെ പ്രശാന്ത്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, ഐ & പിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ് എന്നിവരും പങ്കെടുത്തു.