‘ബ്ലൂ ടൈഡ്സ്’-കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് സെപ്റ്റംബര്‍ 18-19 ന് കോവളത്ത് സമുദ്രവിഭവ സംരക്ഷണവും സുസ്ഥിരതയും ചര്‍ച്ചചെയ്യുന്ന സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും

0
തിരുവനന്തപുരം: സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും നീല സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ‘ബ്ലൂ ടൈഡ്സ് – കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് -2025’  ന് കേരളം ആതിഥ്യം വഹിക്കും. സംസ്ഥാന ഫിഷറീസ് വകുപ്പും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 18, 19 തീയതികളില്‍ കോവളം ദി ലീല റാവിസിലാണ് നടക്കുന്നത്. 20 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.നീല സമ്പദ് വ്യവസ്ഥാ മേഖലയില്‍ സുസ്ഥിരവും ഫലപ്രദവുമായ മാറ്റങ്ങള്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സഖ്യം രൂപപ്പെടുത്തുന്നതിനായി കേരളത്തില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള നയതന്ത്രജ്ഞര്‍, നയരൂപീകരണ-വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, അക്കാദമിഷ്യന്‍മാര്‍ എന്നിവരെ സമ്മേളനം ഒരേ വേദിയിലെത്തിക്കും. സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതി സംരക്ഷണം, സാമൂഹിക തുല്യത എന്നിവ ചേര്‍ന്നുള്ള ഭാവിയിലേക്കുള്ള ചുവടുവയ്പാണ് കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കണോമി പങ്കാളിത്തം ലക്ഷ്യമിടുന്നത്.സമുദ്രങ്ങളെയും സമുദ്ര വിഭവങ്ങളെയും സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്ന നീല സമ്പദ് വ്യവസ്ഥ കേരളത്തിന്‍റെ ശക്തിയും ഭാവിയുമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. മത്സ്യബന്ധനം, മത്സ്യകൃഷി വികസനം, തീരദേശ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിപോഷിപ്പിക്കല്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവയ്ക്കായി ആഗോള വൈദഗ്ധ്യവും പ്രാദേശിക വികസനവും സംയോജിപ്പിക്കുന്ന പരിപാടിയാണ് കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ്. സുസ്ഥിരവും പ്രതിരോധാത്മകവും ഊര്‍ജ്ജസ്വലവുമായ നീല സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ ഇത് നിര്‍ണായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഹംഗറി, പോളണ്ട്, സ്ലോവാക്യ, സ്ലൊവേനിയ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ, സൈപ്രസ്, മാള്‍ട്ട, സ്പെയിന്‍, ഇറ്റലി തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 40-ലധികം പ്രഭാഷകര്‍, 750-ലധികം പ്രതിനിധികള്‍, 15-ലധികം എക്സിബിറ്റേഴ്സ് എന്നിവര്‍ സമ്മേളനത്തിന്‍റെ ഭാഗമാകും. ഫിഷറീസ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ ബി., ഫിഷറീസ് ഡയറക്ടര്‍ ചെല്‍സാസിനി വി എന്നിവര്‍ സമ്മേളനത്തിന് മേല്‍നോട്ടം വഹിക്കും.മറൈന്‍ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍, അക്വാകള്‍ച്ചര്‍, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം സമ്മേളനം ചര്‍ച്ച ചെയ്യും. നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍ സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും ആരായും. യൂറോപ്യന്‍ നിക്ഷേപത്തിനുള്ള ഊര്‍ജ്ജസ്വലമായ കേന്ദ്രമായി കേരളത്തെ പ്രദര്‍ശിപ്പിക്കാനും സമ്മേളനം ഉദ്ദേശിക്കുന്നു.
സുസ്ഥിര നീല സമ്പദ് വ്യവസ്ഥാ നിക്ഷേപത്തിനും നവീകരണത്തിനുമുള്ള ഊര്‍ജ്ജസ്വലമായ കവാടമായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന ഉന്നതതല സംഭാഷണങ്ങള്‍, നിക്ഷേപ ഫോറങ്ങള്‍, തീമാറ്റിക് സെഷനുകള്‍ എന്നിവ കോണ്‍ക്ലേവില്‍ ഉണ്ടായിരിക്കും. കേരളത്തിന്‍റെ വിശാലമായ സമുദ്രതീര സാധ്യതകളെ യൂറോപ്യന്‍ യൂണിയന്‍റെ ശാസ്ത്രീയ-നയ വൈദഗ്ധ്യവുമായി സംയോജിപ്പിച്ചുകൊണ്ട് സുസ്ഥിര സമുദ്രാധിഷ്ഠിത വികസനത്തിനായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാതൃക സ്ഥാപിക്കാന്‍ ഇത് ലക്ഷ്യമിടുന്നു.നീല സമ്പദ് വ്യവസ്ഥാ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന പ്ലീനറി സെഷനുകള്‍, ആഗോള മത്സ്യബന്ധന വെല്ലുവിളികളെക്കുറിച്ചുള്ള വിഷയാധിഷ്ഠിത ചര്‍ച്ചകള്‍, സംവേദനാത്മക നെറ്റ് വര്‍ക്കിംഗ്, കേരളത്തിന്‍റെ തനത് പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പ്രദര്‍ശനങ്ങള്‍ എന്നിവ പരിപാടിയില്‍ ഉള്‍പ്പെടും.
You might also like
Leave A Reply

Your email address will not be published.