മാനസികരോഗ ചികിത്സയില്‍ യോഗയെ ഉപയോഗപ്പെടുത്താനാകും : ഡോ. ബി എന്‍ ഗംഗാധര്‍

0
തിരുവനന്തപുരം: വിവിധ തരം മാനസികരോഗങ്ങള്‍ക്കുള്ള ക്ലിനിക്കല്‍ ചികിത്സയോടൊപ്പം യോഗ ഉപയോഗിക്കുന്നത് ഫലപ്രദമാകുമെന്ന് ആയുഷ് വകുപ്പിലെ സയന്‍റിസ്റ്റ് ചെയര്‍ ഡോ. ബി എന്‍ ഗംഗാധര്‍ അഭിപ്രായപ്പെട്ടു.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ പ്രൊഫ. ബി. കെ. ബച്ചാവത് മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ഗംഗാധര്‍.

‘ന്യൂറോബയോളജിക്കല്‍ എവിഡന്‍സ് ഫോര്‍ യോഗ ഇന്‍ ഡിപ്രഷന്‍’ എന്ന വിഷയത്തിലാണ് ബെംഗളൂര്‍ നിംഹാന്‍സിന്‍റെ മുന്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം പ്രഭാഷണം നടത്തിയത്.

വിഷാദം, സ്കീസോഫ്രീനിയ തുടങ്ങിയ മാനസിക വൈകല്യങ്ങളുടെ ചികിത്സയില്‍ യോഗാ പരിശീലനത്തിനും ഗവേഷണത്തിനുമായി ഒരു പാഠ്യപദ്ധതി വികസിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.

യോഗയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് മാനസികാരോഗ്യ വിദഗ്ധര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. മാനസിക രോഗചികിത്സാ രീതികളില്‍ യോഗയെ സംയോജിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നത് ഫലപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനസികരോഗ ചികിത്സകള്‍ക്കൊപ്പം മറ്റ് വൈകല്യങ്ങളുടെ ചികിത്സകളിലും യോഗയുടെ സാധ്യതകളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. വിവിധ തരം രോഗബാധിതരുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്ക്കാന്‍ യോഗയിലൂടെ സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒരു സമവായം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിലെ പാരീസ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐസിഎം) ഡോ. സ്റ്റെഫാനി ബൗലാക് ‘ബ്രെയിന്‍ മൊസൈക്കിസം ഇന്‍ എപ്പിലെപ്സി ആന്‍ഡ് കോര്‍ട്ടിക്കല്‍ മാല്‍ഫോര്‍മേഷന്‍സ്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രെയിന്‍ സൊമാറ്റിക് മ്യൂട്ടേഷനുകള്‍ കണ്ടെത്തുന്നതിനുള്ള നൂതന രീതികളെക്കുറിച്ച് അവര്‍ അവതരണം നടത്തി. നാഡീരോഗങ്ങളുടേയും അപസ്മാരത്തിന്‍റെയും പിന്നിലുള്ള ജനിതകശാസ്ത്രത്തെ കുറിച്ചും അവര്‍ സംസാരിച്ചു.

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നാഡീ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്ക വൈകല്യങ്ങള്‍ എന്നിവയിലെ പുതിയ ഗവേഷണങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും അവതരണങ്ങളും നടക്കും.

You might also like
Leave A Reply

Your email address will not be published.