കെപിസിസി നാടകസമിതി ആരംഭിച്ചത് ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി: പാലോട് രവി

0

തിരുവനന്തപുരം : കെപിസിസി നാടകസമിതി ആരംഭിച്ചത് ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നുവെന്ന് ഓർത്തെടുത്ത് സംസ്കാര സാഹിതി മുൻചെയർമാനും കെപിസിസി വൈസ് പ്രസിഡന്റുമായ പാലോട് രവി. സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന്റെ ഭാഗമായി
തൈക്കാട് ഭാരത് ഭവൻ ‘മണ്ണരങ്ങിൽ’ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര സാഹിതിക്ക് കടന്നു ചെല്ലാനും ഫലം ഉണ്ടാക്കാനും കഴിയുന്ന ഒരു മേഖലയാണ് നാടകം. നാടകരംഗത്തേക്ക് സംസ്കാര സാഹിതി ചുവടുവയ്ക്കണമെന്നത് ഉമ്മൻചാണ്ടിയുടെ ആശയമായിരുന്നു. താൻ സംസ്കാര സാഹിതിയുടെ ചെയർമാനായിരുന്ന കാലത്താണ് നമുക്ക് ഒരു നാടകം നടത്തണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ്
ചെന്നിത്തലയും അതിനെ അനുകൂലിച്ചു. അങ്ങനെയാണ് സംസ്കാരസാഹിതി നാടക സമിതി ഉണ്ടാക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത ‘മരപ്പാലം’ ആയിരുന്നു ആദ്യത്തെ നാടകം. അങ്ങനെ എട്ടു വർഷക്കാലയളവിൽ ഏഴോളം നാടകങ്ങൾ രചിച്ചു. രണ്ട് നാടകങ്ങൾക്ക് സ്റ്റേറ്റ് അവാർഡും കിട്ടി. അതിൽ ‘ഇവിടെ അശോകനും ജീവിച്ചിരുന്നു’ എന്ന നാടകം ഇരുന്നൂറ്റി അമ്പതിലധികം വേദികളിൽ ആ നാടകം കളിക്കുകയുണ്ടായി,’ അദ്ദേഹം പറഞ്ഞു.

നാലാം ദിനത്തിലെ സാംസ്‌കാരികോത്സവം കോവളം എം.എൽ.എ. എം. വിൻസെന്റ് ഉത്ഘാടനം ചെയ്തു. മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ, സംസ്കാര സാഹിതി വൈസ് ചെയർമാൻ വിആർ പ്രതാപൻ, സിനിമ-നാടക നടൻ ജോബി, നാടക കലാകാരൻ ആര്യനാട് സത്യൻ, സംസ്കാര സാഹിതി ജില്ല ചെയർമാൻ പൂഴനാട് ഗോപൻ സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീകാന്ത് ടി ആർ നായർ, അനിൽ നെടുങ്ങോട്, ആര്യനാട് അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വള്ളുവനാട് ബ്രഹ്മ തിയേറ്ററിന്റെ ‘പകലിൽ മറഞ്ഞൊരാൾ’ അവതരിപ്പിച്ചു.

ഇന്ന് വൈകിട്ട് 5.30ന് പ്രഥമ സുകുമാർ സ്മാരക പുരസ്കാരം നടൻ ഇന്ദ്രൻസിന് സമ്മാനിക്കുന്നു. തുടർന്ന് കോഴിക്കോട് സങ്കീർത്തന തിയേറ്ററിന്റെ ‘കാലം പറക്കണ്’ അവതരിപ്പിക്കും.

You might also like
Leave A Reply

Your email address will not be published.