ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായം യു.എസ്. തീരുവയുടെ പ്രത്യാഘാതങ്ങൾ ചെറുക്കാൻ പ്രാപ്തം: എം പി ഇ ഡി എ ചെയർമാൻ ഡി.വി. സ്വാമി പുതിയ വിപണികളിലേക്ക് സർക്കാർ നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമാകും
കൊച്ചി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച തീരുവയുടെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായത്തിന് പ്രാപ്തിയുണ്ടെന്ന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി _ എം പി ഇ ഡി എ) ചെയർമാൻ ഡി.വി. സ്വാമി പറഞ്ഞു.
രാജ്യത്തെ സമുദ്രോത്പന്ന മേഖല മുമ്പ് പല പ്രതിസന്ധികളെയും ചെറുത്ത് മുന്നേറിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ ഇതിനകം തന്നെ റഷ്യ, യുകെ, യൂറോപ്യൻ യൂണിയൻ, നോർവേ സ്വിറ്റ്സർലൻഡ്, മധ്യപൂർവ ഏഷ്യ രാജ്യങ്ങൾ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പുതിയ കയറ്റുമതി മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇത് തടസ്സമല്ല മറിച്ച് അവസരമാണ്. വെല്ലുവിളികളിൽ നിന്ന് നമ്മൾ പഠിച്ച് അവയെ അനുകൂലമാക്കാനാണ് ശ്രമമെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. എം പി ഇ ഡി എയുടെ 53-ാം വാർഷികത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമുദ്രോത്പ്പന്നങ്ങളുടെ മൂല്യവർധനവും വൈവിധ്യവത്കരണവും അത്യന്താപേക്ഷിതമാണ്. ചെമ്മീൻ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്ന രാജ്യമാണ് ഇക്വഡോർ. എന്നാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിൽ ഇന്ത്യയെ അപേക്ഷിച്ച് അവർ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അമേരിക്കയും ചൈനയുമാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം സമുദ്രോല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ശീതീകരിച്ച ചെമ്മീൻ വിഭാഗത്തിൽ അമേരിക്കയാണ് ഏറ്റവും വലിയ വിപണി(3,11,948 മെട്രിക് ടൺ). രണ്ടാമതാണ് ചൈന (1,36,164 മെട്രിക് ടൺ). 2024-25 കാലയളവിൽ 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ള സമുദ്രോല്പന്നങ്ങൾ(16,98,170 മെട്രിക് ടൺ) ഇന്ത്യ കയറ്റി അയച്ചു. അളവിലും മൂല്യത്തിലും മുൻപന്തിയിൽ ശീതീകരിച്ച ചെമ്മീൻ തന്നെയായിരുന്നു.
“കാരച്ചെമ്മീനിൻ്റെ രോഗം മൂലം ഉണ്ടായ പ്രതിസന്ധി”യെ ഇന്ത്യ വിജയകരമായി മറികടന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് വനാമി, ആറ്റുകൊഞ്ച് തുടങ്ങിയവ പ്രിയമേറിയ കയറ്റുമതി ഇനങ്ങളാണ്.
സമുദ്രോല്പന്ന കയറ്റുമതിയിൽ ശീതീകരിച്ച ചെമ്മീൻ (44%) മുൻപന്തിയിലാണ്. ശീതീകരിച്ച മത്സ്യം (20%), ശീതീകരിച്ച കൂന്തൽ, ശീതീകരിച്ച കണവ, ചില്ല്ഡ് ഉൽപ്പന്നങ്ങൾ, ജീവനുള്ള മത്സ്യങ്ങൾ എന്നിവയാണ് മറ്റ് കയറ്റുമതി ഇനങ്ങൾ.
സംസ്ഥാന അടിസ്ഥാനത്തിലെ കയറ്റുമതിയിൽ 2024-25ൽ ആന്ധ്രാപ്രദേശ് (2,536.77 മില്യൺ യുഎസ് ഡോളർ) ഒന്നാമതും, തമിഴ്നാട് (840.11 മില്യൺ യുഎസ് ഡോളർ) രണ്ടാമതും, കേരളം (829.42 മില്യൺ യുഎസ് ഡോളർ) മൂന്നാമതും എത്തി. പശ്ചിമ ബംഗാൾ (518.71 മില്യൺ യുഎസ് ഡോളർ), ഗുജറാത്ത് (702.75 മില്യൺ യുഎസ് ഡോളർ) എന്നിവയാണ് കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
അന്താരാഷ്ട്ര വ്യാപാരമേളകളിൽ എംപി ഇ ഡി എ യുടെ പങ്കാളിത്തം കഴിഞ്ഞ 11 വർഷങ്ങളിൽ വൻ തോതിൽ വർദ്ധിച്ചു. യു.എസ്., സ്പെയിൻ, ജർമ്മനി, ചൈന, ജപ്പാൻ, കൊറിയ, റഷ്യ, ദുബായ് എന്നിവിടങ്ങളിലെ മേളകളിൽ ശ്രദ്ധേയമായ സാന്നിധ്യം പുലർത്തി. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 92 ബയർ-സെല്ലർ മീറ്റുകൾ സംഘടിപ്പിക്കുകയും 12 കയറ്റുമതി സംഘങ്ങൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
രാജ്യത്തെ തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ വിശാഖപട്ടണം (31.52%), നവി മുംബൈയിലെ ജെഎൻപിടി (10.81%) , കൊച്ചി (9.70%) എന്നിവ യഥാക്രമം ഒന്ന് രണ്ട് മൂന്ന് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി, തുടർന്ന് ചെന്നൈ (7.75%), കൊൽക്കത്ത (7.49%) എന്നിവയാണ്.
രാജ്യത്തെ ഏറ്റവും വലിയ സമുദ്രോല്പന്ന പ്രദർശനമായ സീഫുഡ് ഭാരത് എക്സ്പോ 2026 ജൂലൈ 1 മുതൽ 3 വരെ ചെന്നൈയിൽ നടക്കും. കഴിഞ്ഞ എക്സ്പോയിൽ 70 കമ്പനികളിൽ നിന്നുള്ള 116 സ്റ്റാളുകളും 2,700 പ്രതിനിധികളും 1,063 സന്ദർശകരും പങ്കെടുത്തുവെന്നും ഡി വി സ്വാമി അറിയിച്ചു.