ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള പ്രവാസി വ്യവസായിയായി വളരുന്നതിന് മുമ്പ് തന്നെ ജീവകാരുണ്യ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക്
ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള പ്രവാസി വ്യവസായിയായി വളരുന്നതിന് മുമ്പ് തന്നെ ജീവകാരുണ്യ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. സ്വന്തം നാട്ടിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ചേർത്ത് പിടിച്ചാണ് അദ്ദേഹം ഇതിന് തുടക്കമിട്ടത്. ഇത്തരം ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് 1985-ൽ ആരംഭിച്ചതാണ് രവിപിള്ള ഫൗണ്ടേഷൻ”.
തുടക്കം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും എന്നാൽ പഠിക്കാൻ മിടുക്കരുമായ വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുത്താണ് രവി പിള്ള ഫൗണ്ടേഷന്റെ തുടക്കം. തയ്യൽ മെഷീനുകൾ സംഭാവന നൽകി നിരാലംബരായ ആയിരക്കണക്കിന് വനിതകളെ സ്വന്തം കാലിൽ നിൽക്കാനും അതിലൂടെ സ്വാഭിമാനം ഉയർത്തിപിടിച്ച് കുടുംബ ജീവിതം ഭദ്രമാക്കാനും ഫൗണ്ടേഷൻ പ്രാപ്തരാക്കി പിന്നാലെ ദുർബല വിഭാഗങ്ങൾക്ക് പാർപ്പിടം നിർമ്മിച്ച് നൽകുന്നതിനുള്ള നടപടികൾ ആർപി ഫൗണ്ടേഷൻ സ്വീകരിച്ചു. ഡോ. രവി പിള്ളയുടെ സ്വദേശമായ ചവറ, തൊട്ടടുത്ത പ്രദേശങ്ങളായ നീണ്ടകര, തേവലക്കര എന്നിവിടങ്ങളിലാണ് തുടക്കത്തിൽ ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കിയത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ നൂറ്കണക്കിന് വീടുകൾ ഇതിനോടകം തന്നെ നിർമ്മിച്ച്, ഈ പ്രദേശങ്ങളിലെ അർഹരായവർക്ക് സൗജന്യമായി കൈമാറിക്കഴിഞ്ഞു.

സമൂഹ പരിണയം
ആർപി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ട പ്രവർത്തനത്തിന് തുടക്കമിട്ട വർഷമാണ് 2010. 101 യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കിയാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായ “സമൂഹ പരിണയം” പദ്ധതിക്ക് 2010-ൽ തുടക്കമിട്ടത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നുമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള 101 യുവതികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ പ്രത്യേക പന്തലിൽ വച്ച് വിവാഹിതരായത്. താലിയും പത്ത് പവന്റെ സ്വർണ്ണാഭരണങ്ങളും വിവാഹ പുടവയും ഇരുപത്തി അയ്യായിരം രൂപയുടെ ചെക്കും സമ്മാനിച്ചാണ് ഫൗണ്ടേഷൻ യുവതികളെ കതിർമണ്ഡപത്തിലേക്ക് ആനയിച്ചത്. ഇതിനൊപ്പം സ്ഥിരവരുമാനം എന്ന നിലയ്ക്ക് ഗൾഫിൽ ജോലി ചെയ്യാൻ തൽപരരായവർക്ക് ജോലി നൽകുകയും, അവർക്ക് ഗൾഫിലെത്താനുള്ള മുഴുവൻ ചിലവും വഹിക്കുകയും ചെയ്തു.

2013ൽ നടത്തിയ രണ്ടാം സമൂഹ പരിണയത്തിൽ 108 യുവതികൾക്കാണ് ആർപി ഫൗണ്ടേഷൻ മംഗല്യ സൗഭാഗ്യമൊരുക്കിയത്. ഒന്നാം സമൂഹ പരിണയത്തിലെന്ന പോലെ താലിയും, 10 പവന്റെ സ്വർണ്ണാഭരണങ്ങളും വിവാഹ പുടവയും നൽകിയാണ് ഫൗണ്ടേഷൻ യുവതികളെ അനുഗ്രഹിച്ചത്. ഗൾഫിൽ ജോലി ചെയ്യാൻ താൽപര്യം അറിയിച്ചവർക്ക് ജോലിയും നാട്ടിൽ തുടരാൻ താൽപര്യപ്പെട്ടവർക്ക് പുതിയ ഉപജീവന മാർഗം കണ്ടെത്താൻ ഇരുപത്തി അയ്യായിരം രൂപയും ഫൗണ്ടേഷൻ വിവാഹ സമ്മാനമായി നൽകി. ആശ്രാമം മൈതാനത്ത് തന്നെ നടന്ന രണ്ടാം സമൂഹ പരിണയത്തിൽ അന്നത്തെ സംസ്ഥാന ഗവർണറും, സംസ്ഥാനകേന്ദ്രമന്ത്രിമാരും അടക്കം നിരവധി പ്രമുഖർ വധൂവരന്മാരെ
അനുഗ്രഹിക്കാനെത്തിയിരുന്നു.പത്മവിഭൂഷൺ ഡോ. ബാലമുരളി കൃഷ്ണുടെ സംഗീത കച്ചേരിയും, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മേളം പ്രശസ്ത പിന്നണി ഗായകരുടെ സംഗീത പരിപാടിയും ആസ്വദിച്ചാണ് ചടങ്ങിനെത്തിയവർ മടങ്ങിയത്. രണ്ട് സമൂഹ പരിണയങ്ങളും സ്വന്തം മക്കളുടെ വിവാഹത്തിനെന്ന പോലെ ഡോ.രവി പിള്ളയും കുടുംബവും മുന്നിൽ നിന്നാണ് നടത്തിയത്.
കാരുണ്യരവം
സ്വന്തം മകളുടെ വിവാഹം തന്നെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ വേദിയാക്കി ഡോ. രവി പിള്ള. ആ മംഗള കർമ്മത്തിന്റെ ഭാഗമായി ചികിത്സാ സഹായമായി 15000 പേർക്ക് 10000 രൂപ വീതം കൈമാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയും മന്ത്രിമാരും മറ്റ് പ്രമുഖരും ചേർന്നാണ് ഈ സഹായം വിതരണം ചെയ്തത്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പ്രിയതാരം മോഹൻലാലും ആശംസകൾ നേർന്നു.

വയനാട് ദുരന്തം
ഇരുട്ടി വെളുത്തപ്പോൾ മുണ്ടക്കൈയിലും ചൂരൽമലയിലും സർവ്വവും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സംസ്ഥന സർക്കാർ സ്വീകരിച്ച എല്ലാ നടപടികൾക്കും ഉറച്ച പിന്തുണയുമായി ആർ പി ഫൗണ്ടേഷനും മുന്നിൽ തന്നെ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകർക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചതിനൊപ്പം പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു.
കോവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധം
അനിതരസാധാരണമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കോവിഹാമാരി കാലത്ത് രവി
പിള്ള ഫൗണ്ടേഷൻ നടത്തിയത്. ചവറയിൽ 250 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ തുറന്നു. പതിനഞ്ച് കോടി രൂപ ധന സഹായമായി നൽകി. ഇതിൽ പത്ത് കോടി രൂപ ഇന്ത്യക്കാർക്കും 5 കോടി രൂപ വിദേശ ഇന്ത്യക്കാർക്കുമായി ചിലവഴിച്ചു. 85000 പേർക്കാണ് ഈ ധനസഹായം താങ്ങായത്. കോവിഡ് രോഗികൾക്കായി ആർ.പി. ഗ്രൂപ്പിന്റെ കീഴിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രി വിട്ടു നൽകുകയും ചെയ്തു. ഇതിന് പുറമെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വെന്റിലേറ്റർ സൗകര്യം ഒരുക്കി. ഓക്സിജൻ സിലിണ്ടറുകളും, പി.പി.ഇ. കിറ്റുകളും, ഭക്ഷ്യ കിറ്റുകളും എത്തിച്ചു നൽകി.

ഗൾഫ് നാടുകളിലുള്ള മലയാളികൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയ തൊഴിലാളികൾക്കും ഭക്ഷണവും ആരോഗ്യ സംരക്ഷണത്തിനുള്ള സാഹചര്യവും ഒരുക്കി. ആപത്ത് കാലത്ത് താങ്ങായി നിന്നതിന് കോവിഡ് കഴിഞ്ഞ ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയപ്പോൾ പതിനായിരക്കണക്കിന് പേരാണ് നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ളയെ നന്ദി അറിയിച്ചത്.
കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ കുടംബത്തിന് സഹായവുമായും ആർ പി ഫൗണ്ടൻ എത്തി. തണൽ പദ്ധതിയിലൂടെ വരുമാന പരിധികണക്കിലെടുക്കാതെ അപേക്ഷിച്ച എല്ലാവർക്കും സാമ്പത്തിക സഹായം എത്തിച്ചു.
മികച്ച ചികിത്സ ഒരുക്കി നൽകിയിട്ടും ആർ.പി. ഗ്രൂപ്പിന്റെ വളർച്ചക്കൊപ്പം സഞ്ചരിച്ച നിരവധി പേർക്ക് കോവിഡ് കാലത്ത് ജീവൻ നഷ്ടമായി. ഇവരുടെ കുടുംബങ്ങളെ ചേർത്ത് പിടിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള നടപടികളും ആർ പി ഫൗണ്ടേഷൻ സ്വീകരിച്ചു.
സർക്കാരുമായി ചേർന്നും ഫൗണ്ടേഷൻ നേരിട്ടും 30 കോടിയിലധികം രൂപ കോവിഡ് പ്രതിരോധത്തിനും കോവിഡ് മൂലം ദുരിതത്തിലായവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനുമായി ചിലവഴിച്ചു.
കേരളം വിറങ്ങലിച്ച വെള്ളപ്പൊക്കം
2018-ലേയും 19-ലേയും വെള്ളപ്പൊക്കം കേരളത്തെ വിറങ്ങലിപ്പിച്ചപ്പോഴും ആർപി ഫൗണ്ടേഷൻ ഒപ്പം നിന്നു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ബോട്ടുകൾ മുതൽ ഭക്ഷ്യ കിറ്റുകൾ, മരുന്നുകൾ, കമ്പിളിപ്പുതപ്പുകൾ, തുടങ്ങി വീടുകൾ പുനർനിർമ്മിക്കുന്നതിനുള്ള
സഹായങ്ങളുമായി ഫൗണ്ടേഷൻ കെല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ സജീവമായിരുന്നു.
പുറ്റിങ്ങൽ അപകടം
കേരളത്തെ ആകെ നടുക്കിയ ദുരന്തമായിരുന്നു 111 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 350 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തം. ഈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ഫൗണ്ടേഷൻ ധനസഹായം ഏർപ്പെടുത്തി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയും മന്ത്രിമാരും മറ്റ് പ്രമുഖരും ചേർന്നാണ് ധനസഹായം വിതരണം ചെയ്തത്.

സുനാമി ദുരന്തം
കേരള, തമിഴ്നാട്, ശ്രീലങ്കൻ തീരങ്ങളെ സുനാമി തിരമാലകൾ വിഴുങ്ങിയപ്പോഴും ആർ.പി. ഫൗണ്ടേഷൻ കടമ മറന്നില്ല. സുനാമിമൂലം സർവ്വവും നഷ്ടപ്പെട്ട തീരദേശ വാസികൾക്ക് താങ്ങും തണലുമായി ഫൗണ്ടേഷൻ ഇവർക്കായി പുതിയ മത്സ്യബന്ധന യാനങ്ങളും മരുന്നും ഭക്ഷണവും ഫൗണ്ടേഷൻ എത്തിച്ചു. ഇതിനൊപ്പം ഇവരുടെ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുന്നതിനുമുള്ള നടപടികളും ഫൗണ്ടേഷൻ സ്വീകരിച്ചു.
ഗുജറാത്ത് ഭൂകമ്പം
ദേശീയ, രാജ്യാന്തര തലങ്ങളിലുണ്ടായ ദുരന്തങ്ങളിലും രവിപിള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യ സ്പർശമുണ്ടായിട്ടുണ്ട്. 2001-ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഫൗണ്ടേഷൻ സജീവമായി ഉണ്ടായിരുന്നു. ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. രവിപിള്ളയേയും പിടിച്ചുലച്ചു. അദ്ദേഹത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം രവിപിള്ള ഫൗണ്ടേഷൻ ദുരന്ത ബാധിതർക്ക് ധനസഹായം എത്തിച്ച് നൽകുകയും താൽക്കാലിക അഭയ കേന്ദ്രങ്ങൾ ഒരുക്കുകയും ചെയ്തു. ഗുജറാത്തിൽ രവിപിള്ള ഫൗണ്ടേഷൻ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾ കലാം പ്രത്യേക കത്ത് അയച്ചു.

കുവൈത്ത് തീപിടിത്തം
2024ൽ കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായവുമായും ആർപി ഫൗണ്ടേഷൻ എത്തി. നോർക്ക റൂട്ട് വഴിയാണ് ഇവർക്കുള്ള ധനസഹായം എത്തിച്ചു നൽകിയത്.
ഫിലിപ്പീൻസ് ചുഴലി ദുരന്തം
2013-ൽ ഫിലിപ്പീൻസിൽ ടൈഫൂൺ ചുഴലി ദുരന്തം വിതച്ചപ്പോൾ ഡോ. രവി പിള്ളയുടെ ജീവകാരുണ്യം സ്പർശം അവിടെയുമെത്തി. അവശ്യ സാധനങ്ങളും മരുന്നുകളും ഭക്ഷ്യ വസ്തുക്കളുമായി രവി പിള്ള ഫൗണ്ടേഷൻ ജീവകാരുണ്യത്തിന് അതിർത്തികളില്ലെന്ന് തെളിയിച്ചു. ഫിലിപ്പീൻസിൽ മാത്രമല്ല നേപ്പാൾ അടക്കം, ആർ.പി. ഗ്രൂപ്പിന്റെ ഭാഗമായ ജീവനക്കാരുള്ള പല വിദേശ രാജ്യങ്ങളിലും പ്രകൃതി ദുരന്തമുണ്ടായപ്പോൾ അതിർത്തികൾ മറന്ന് ആർപി ഫൗണ്ടേഷന്റെ ജീവകാരുണ്യമെത്തി.
ചികിത്സാ സഹായം
ജീവൻ രക്ഷാ ശസ്ത്രക്രിയകളും ഡയാലിസിസുമടക്കം ആയിരകണക്കിന് പേർക്കാണ് ഫൗണ്ടേഷൻ ചികിത്സാ സഹായം നൽകിയത്. ഇതിനൊപ്പം ആർ.പി. ഗ്രൂപ്പിന് കീഴിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രിയുടെ സഹകരണത്തോടെ നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകളും ഫൗണ്ടേഷൻ സംഘടിപ്പിച്ച് വരുന്നു.
ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്
ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്വർണ്ണ ലിപികളിൽ പുതിയ ഏട് എഴുതി ചേർക്കുന്നതാണ് ഫെബ്രുവരി 11-ന് നടക്കാനിരിക്കുന്ന ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്. അടുത്ത 50 വർഷത്തേക്ക് ഈ സ്കോളർഷിപ്പ് നൽകുന്നതിനായി 525 കോടി രൂപയാണ് വിപിള്ള ഫൗണ്ടേഷൻ മാറ്റി വച്ചിരിക്കുന്നത്. ആദ്യ വർഷം 1501 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. സെക്കന്ററി, ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് ഫൗണ്ടേഷന്റെ സ്കോളർഷിപ്പ് പദ്ധതി താങ്ങാകുക.
കെട്ടിക്കിടക്കുന്ന വെള്ളം പോലെ ആകരുത് സമ്പത്ത്. അത് ഒഴുകുന്ന നദി പോലെ ആകണം. ഏറ്റവും പ്രയാസം അനുഭവിക്കുന്നവരിലേക്ക് അത് എത്തിക്കാൻ കഴിയണം. അപ്പോൾ മാത്രമേ ജീവിതത്തിന് അർത്ഥമുണ്ടാകൂ. ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.രവി പിള്ളയും അദ്ദേഹം നേതൃത്വം നൽകുന്ന രവിപിള്ള ഫൗണ്ടേഷനും വിശ്വസിക്കുന്നതും പിന്തുടരുന്നതും ഈ തത്വമാണ്.