പത്തനാപുരം: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസും, പത്തനാപുരം ഗാന്ധിഭവനും ചേർന്നുകൊണ്ട് 2025 ഒക്ടോബർ മാസം രണ്ടാം തീയതി പത്തനാപുരം ഗാന്ധിഭവനിൽ വച്ച് നടക്കുന്ന സമൂഹവിഭാഗത്തിൽ പങ്കെടുക്കുന്ന ദമ്പതികളാകുന്നവർക്കുള്ള കൗൺസിലിംഗ് പൂർത്തിയാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിർധനരായിട്ടുള്ള 25 പെൺകുട്ടികൾക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിക്കുന്നത്. ഇവരെ വിവാഹം കഴിക്കുന്ന ആൺകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബവും ഒന്നിച്ചു ചേർന്നു കൊണ്ട് ഗാന്ധിഭവനിൽ എത്തുകയും, വിവാഹത്തിന് മുൻപുള്ള കൗൺസിലിംങ്ങാണ് സംഘടിപ്പിച്ചത്.

കുറ്റമറ്റ രീതിയിൽ, ആഘോഷമായി, എല്ലാവരുടെയും സാനിധ്യത്തിൽ സമൂഹവിവാഹം നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാവുകയാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും, മന്ത്രിമാരും, ജനപ്രതിനിധികളും, സംഘടനാ ഭാരവാഹികളും, ബന്ധുക്കളും, ഗാന്ധിഭവനിലെ മാതാപിതാക്കളും, കുട്ടികളും, സേവകരും ഉൾപ്പെടെവലിയ ഒരു വിഭാഗമാണ് സാമൂഹ വിവാഹത്തിൽ പങ്കുകൊള്ളുന്നത്.ഇതിനായി പ്രധാനപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി കമ്മറ്റികളും രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലുമായി, പ്രത്യേകം, പ്രത്യേകം കമ്മിറ്റികളാണ് പ്രവർത്തനത്തിനായി രൂപീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ ഫിലാഡൽഫിയ പ്രോവിൻസാണ് ഈ സാമൂഹ വിവാഹ പരിപാടി സംഘടിപ്പിക്കുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ മുപ്പതാം വാർഷികവുമായി ബന്ധപ്പെട്ടു കൊണ്ട് നടത്തുന്ന ഈ പരിപാടിയിൽ, ഫിലാടൽഫിയ പ്രൊവിൻസിന്റെ പ്രസിഡന്റ് നൈനാൻ മത്തായി കേരളത്തിൽ എത്തി, താമസിച്ചുകൊണ്ടാണ് ഇതിന് നേതൃത്വം നൽകുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഒക്ടോബർ രണ്ടിന് ഈ സമൂഹവിവാഹം നടത്തുന്നത്.കേരള സാമൂഹത്തിൽ വളരെ അധികം ആളുകൾക്ക്, പെൺകുട്ടികളുടെ വിവാഹം നടത്താൻ സാധിക്കാതെയിരിക്കുമ്പോഴാണ് സമൂഹത്തിന് മാതൃകയായി ഇത്തരം പദ്ധതികൾ എന്നുള്ളതാണ് ഫിലാഡൽഫിയ മലയാളികളുടെലക്ഷ്യം.
വേൾഡ് മലയാളി കൗണ്സിലിനും അഭിമാനമാണ് ഈ പദ്ധതി എന്ന് ഗ്ലോബൽ ഭാരവാഹികളും അഭിപ്രാപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിവിധ പദ്ധതികൾക്ക് WMC നേതൃത്വം നൽകുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.