പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ.മുരളീധരന്റെ അപ്രതീക്ഷിത സന്ദർശനം*
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ.മുരളീധരന്റെ അപ്രതീക്ഷിത സന്ദർശനം*
തിരുവനന്തപുരം : പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതി വിലയിരുത്താൻ ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ അപ്രതീക്ഷിത സന്ദർശനം. ഇന്ന് (തിങ്കൾ) രാവിലെ എസ്.എ.ടി ആശുപത്രിൽ നടന്ന പൊതുപരിപാടിക്ക് ശേഷം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രി കെ.മുരളീധരൻ പേരൂർക്കടയിലേക്ക് പുറപ്പെടുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ മന്ത്രി അധികൃതരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 22 വർഷമായി പണി തീരാതെ കിടക്കുന്ന രണ്ട് കെട്ടിടങ്ങളുടെയും ആശുപത്രിയ്ക്കുള്ളിലെ റോഡിന്റെയും നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായാൽ രോഗികളെ മെച്ചപ്പെട്ട അന്തരീക്ഷത്തിൽ അവിടേക്ക് മാറ്റി പാർപ്പിക്കാനാകും. ടെൻഡർ നടപടികൾ പൂർത്തിയായിട്ടും ആശുപത്രിയ്ക്കുള്ളിലെ റോഡിന്റെ നിർമ്മാണം ആരംഭിക്കാത്തതിനെ കുറിച്ചും മന്ത്രി ആരാഞ്ഞു.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറെ മന്ത്രി കെ.മുരളീധരൻ ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ അസി.എക്സിക്യൂട്ടീവ് എൻജിനിയർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി നിർമ്മാണപ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
റോഡ് നിർമ്മാണത്തിനായി കോൺട്രാക്ടറുമായി രണ്ടാഴ്ചയ്ക്കുള്ളിൽ കരാറിലേർപ്പെട്ട് നിർമ്മാണം ആരംഭിക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഭരണാനുമതികൾ ഉടൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി, അലക്ക് തുടങ്ങിയ വിഭാഗങ്ങളിൽ മതിയായ എണ്ണം ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള പ്രപ്പോസൽ അടിയന്തരമായി സർക്കാരിലേക്ക് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.
2017ലെ മെന്റൽ ഹെൽത്ത് ആക്ട് നടപ്പിലാക്കി രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മരുന്നുകൾ കൃത്യമായി ആവശ്യാനുസരണം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കും. രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും ജീവനക്കാരുമായി സഹകരിക്കുന്ന രോഗികളെ സെല്ലുകൾക്ക് പുറത്തേക്ക് എത്തിച്ച് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് ഉൾപ്പെടെ അവസരമൊരുക്കും. ഇതിന് മുന്നോടിയായി പൊളിഞ്ഞു കിടക്കുന്ന ചുറ്റുമതിൽ ഉൾപ്പെടെ പൂർത്തിയാക്കി സുരക്ഷ ശക്തമാക്കും. കൈയ്യേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്നും മന്ത്രി കെ.മുരളീധരൻ സന്ദർശനത്തിന് ശേഷം വ്യക്തമാക്കി.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.മീനാക്ഷി.വി, അഡീഷണൽ ഡയറക്ടർ ഡോ.ബി.ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അർണോൾഡ് ദീപക്, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.പ്രീതി ജെയിംസ്, പി.ഡബ്ല്യു.ഡി ബിൾഡിംഗ്സ് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അജയകുമാർ, അസി.എൻജിനിയർ രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.