കള്ളിപ്പാലകളുടെ സൗരഭമുണർത്തിയ പഞ്ചവൻകാട്.,

കള്ളിപ്പാലകളുടെ സൗരഭമുണർത്തിയ പഞ്ചവൻകാട്.,

തിരുവിതാംകൂറിന്റെ പ്രൗഢ ഗംഭീരമായ ചരിത്ര പശ്ചാത്തലത്തിൽ സി.വി.രാമൻപിള്ള എഴുതിയ മലയാളത്തിലെ ആദ്യ ചരിത്ര നോവലാണ് മാർത്താണ്ഡവർമ്മ .
ഈ നോവൽ 1933 – ൽ ചലച്ചിത്രമാക്കുകയുണ്ടായി.
മലയാളത്തിൽ ആദ്യമായി ഒരു സാഹിത്യകൃതി ചലച്ചിത്രഭാഷ്യം കൈവരിക്കുന്നത് മാർത്താണ്ഡവർമ്മയിലൂടെയാണ്. മലയാളത്തിലെ രണ്ടാമത്തെ സിനിമയും അവസാനത്തെ നിശബ്ദ സിനിമയുമാണ് മാർത്താണ്ഡവർമ്മ .

പകർപ്പവകാശത്തിന്റെ പേരിൽ നടന്ന ഒരു കേസിന്റെ അടിസ്ഥാനത്തിൽ അഞ്ചുദിവസത്തിനു ശേഷം മാർത്താണ്ഡവർമ്മയുടെ പ്രദർശനം
നിർത്തിവെക്കേണ്ടി വന്നു.
മാർത്താണ്ഡവർമ്മയിലെ ഒരദ്ധ്യായമായ
“പഞ്ചവൻകാടി “നെ ആസ്പദമാക്കി വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ കഥ 1971-ൽ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ചലച്ചിത്രമാക്കുകയുണ്ടായി.

തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ സത്യൻ, നസീർ , ഉമ്മർ ,ഷീല , ശാരദ, രാഗിണി, ഉഷാകുമാരി തുടങ്ങിയ മുൻനിര താരങ്ങളാണ് അഭിനയിച്ചത്. വയലാർ എഴുതി ദേവരാജൻ സംഗീതം പകർന്ന “പഞ്ചവൻകാട്ടി ” ലെ എല്ലാ ഗാനങ്ങളും പുതുമ നഷ്ടപ്പെടാതെ സംഗീത പ്രേമികളെ വിസ്മയിപ്പിച്ചു കൊണ്ട് ഇന്നും നിലനിൽക്കുന്നു.
ഈ ചിത്രത്തിൽ
യേശുദാസ് പാടിയ

“കള്ളിപ്പാലകൾ പൂത്തു കാടൊരു വെള്ളിപ്പൂക്കുട തീർത്തു ആരിലുമാരിലും അവയുടെ സൗരഭം ആളി പടരുമൊരുന്മാദം…”

എന്ന ഗാനം കേൾക്കുമ്പോൾ ശരിക്കും ഒരു പാലപ്പൂവിന്റെ മാദകഗന്ധം എവിടെയൊക്കെയോ പരന്നൊഴുകുന്നതുപോലെ തോന്നിയിട്ടുണ്ടെന്ന് പറയാതിരിക്കാൻ വയ്യ.

“ചുവപ്പു കല്ലിൽ മൂക്കുത്തി ചുരുണ്ട മുടിയിൽ ചേമന്തി ..”

എന്ന ഗാനം പാടിയത് അക്കാലത്ത് താരതമ്യേന പുതുമുഖമായി വന്ന
മാധുരിയായിരുന്നു. ഭാവഗായികയായ
പി സുശീല ഈ സിനിമയിൽ മൂന്ന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

“മന്മഥ പൗർണ്ണമി
മംഗല്യം ചാർത്തിയ … ”

എന്നൊരു ഗാനവും ധനുമാസത്തിലെ തിരുവാതിരക്കുളിയുടെ കുളിരുപകരുന്ന

” ശൃംഗാരരൂപിണി
ശ്രീപാർവ്വതീ
സഖിമാരുമൊരുമിച്ച്
പള്ളിനീരാട്ടിന്
ധനുമാസപ്പൊയ്കയിലിറങ്ങി ഒരുനാൾ
ധനുമാസപ്പൊയ്കയിലിറങ്ങി …”

എന്ന മറ്റൊരു ഗാനവും കൂടാതെ സുശീലയുടെ ഏറ്റവും മികച്ച ആലാപനങ്ങളിലൊന്നായ

“രാജശില്പി നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ
പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു പൂജാവിഗ്രഹം തരുമോ …..”

എന്ന ഗാനവുമെല്ലാം ആസ്വാദകരെ അനുഭൂതികളുടെ കാണാക്കയങ്ങളിലേക്ക് കൊണ്ടുപോയി എന്നുള്ളതാണ് വാസ്തവം.
സാധാരണ സിനിമകളിൽ പ്രണയഗാനങ്ങൾ നായകനും നായികയും കൂടിയായിരിക്കും പാടുന്നത്.
എന്നാൽ ഈ ഗാനത്തിൽ നായിക തന്റെ പ്രണയ മോഹങ്ങൾ ആരാധനാ മൂർത്തിയുമായിട്ടാണ്
പങ്കു വെക്കുന്നത്.

ഗാനത്തിന്റെ അനുപല്ലവിയിൽ നായിക തൻ്റെ മനസ്സ് തുറക്കുന്നതിന്റെ പ്രണയഭാവങ്ങൾ ഒന്നു
കേട്ടു നോക്കൂ..

“തിരുമെയ് നിറയെ
പുളകങ്ങൾ കൊണ്ടു ഞാൻ തിരുവാഭരണം ചാർത്തും ഹൃദയത്തളികയിൽ അനുരാഗത്തിൻ അമൃത് നിവേദിക്കും
മറക്കും എല്ലാം മറക്കും
ഞാനൊരു മായാലോകത്തിലെത്തും….”

മലയാള സിനിമയിൽ എഴുതപ്പെട്ടിട്ടുള്ള ഭൂരിഭാഗം പ്രണയഗാനങ്ങളും പുരുഷ കാമനകളുടേതായിരുന്നു.
അതിൽനിന്നും വ്യത്യസ്തമായി
സ്ത്രീ മനസ്സിന്റെ രതികാമനകളുടെ മധുരമനോഹരങ്ങളായ ആവിഷ്ക്കാരങ്ങൾ ചുരുക്കം ചില ഗാനങ്ങളിലേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ!

പാട്ടിൻ്റെ ചരണം ഒന്ന് ശ്രദ്ധിച്ചാലും…

“രജനികൾ തോറും രഹസ്യമായ് വന്നു ഞാൻ
രതിസുഖസാരേ പാടും
പനിനീർക്കുമ്പിളിൽ
പുതിയ പ്രസാദം
പകരം മേടിക്കും
ഞാൻ പകരം മേടിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും …”

പ്രണയപാരവശ്യം തുടിച്ചു നിൽക്കുന്ന, ഇത്തരം
ശൃംഗാരഗാനങ്ങൾ എഴുതുമ്പോൾ വയലാറിന്റെ തൂലികക്ക് ആയിരം നാവുകളാണെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട് .
ഒരു പക്ഷേ വയലാറിനുമാത്രം എഴുതാൻ കഴിയുന്ന കാമസുഗന്ധിയായ ശൃംഗാരപദങ്ങൾ .
ദേവരാജൻ നൽകിയ
വരികളുടെ ആത്മാവറിഞ്ഞുള്ള ദേവരാഗസംഗീതം .
സുശീലയുടെ ഓരോ വരിയുടേയും ഭാവമറിഞ്ഞുള്ള ആലാപനം.

ഇതു പോലെയുള്ള ഒരു ഗാനം പോലും പുതിയ കാലത്ത് ഉണ്ടാകുന്നില്ലല്ലോ എന്നുള്ളതാണ് ചലച്ചിത്രഗാനങ്ങളെക്കുറിച്ച് ഇന്നാലോചിക്കുമ്പോൾ ഏറെ ഖേദകരമാകുന്ന വിഷയം.

1971 സെപ്റ്റംബർ 3- ന് പ്രദർശനശാലകളിൽ എത്തിയ
“പഞ്ചവൻകാട് “എന്ന ചരിത്ര സിനിമ ഇന്ന് അൻപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്നു .

Comments (0)
Add Comment