ജനാധിപത്യം വിപുലീകരിക്കാനും വികസനത്തിനും നവതലമുറയെ അണിനിരത്താൻ ജനകീയാസൂത്രണം 2.0*

ജനാധിപത്യം വിപുലീകരിക്കാനും വികസനത്തിനും നവതലമുറയെ അണിനിരത്താൻ ജനകീയാസൂത്രണം 2.0*

_ജനകീയാസൂത്രണത്തിൻ്റെ 30-ാം വാർഷികത്തിൽ പ്രവർത്തകസംഗമം_

അധികാരത്തെയും ജനാധിപത്യത്തെയും കൂടുതൽ അർത്ഥപൂർണ്ണവും പങ്കാളിത്തപൂർണ്ണവുമാക്കി വികസിപ്പിക്കാനുള്ള സുവ്യക്തമായ ആശയങ്ങൾക്കു വിത്തുപാകി ജനകീയാസൂത്രണപ്രവർത്തകരുടെ സംഗമം നടന്നു. പുതുതലമുറയ്ക്കും പുത്തൻ സാങ്കേതികവിദ്യകൾക്കും അനുസൃതമായി പ്രാദേശികസാദ്ധ്യതകൾ പ്രയോജനപ്പെടുത്തി എങ്ങനെ മുന്നേറാമെന്ന ധാരാളം നൂതനാശയങ്ങൾ സംഗമത്തിൽ ഉയർന്നു. സംഗമം തദ്ദേശ സ്വയംഭരണ മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനവേദിയിൽ ഉണ്ടായിരുന്ന പ്രമുഖർ ചേർന്നു 14 വൃക്ഷത്തൈകൾക്കു വെള്ളമൊഴിച്ചാണ് ഉദ്ഘാടനം നടത്തിയത്.

ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണവും ‘ജനകീയാസൂത്രണജനകീയചരിത്രം’ പുസ്തകസമാഹാരത്തിന്റെ പ്രീ-പബ്ലിക്കേഷൻ പ്രഖ്യാപനവും മന്ത്രി കെ. എം. ഷാജി നിർവ്വഹിച്ചു.

ജനകീയാസൂത്രണത്തിലും പ്രാദേശികവികസനത്തിലും രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ആവശ്യമാണെന്നു ഷാജി പറഞ്ഞു. പുതിയ കാലത്തെ മാറ്റങ്ങൾക്ക് അനുസരിച്ച് ജനകീയാസൂത്രണത്തിനു പുതിയ രൂപഭാവങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി. ജി. മനമോഹൻ്റെ സ്മരണയ്ക്കായിക്കൂടി ആരംഭിച്ച ജനകീയാസൂത്രണ വെബ് സൈറ്റ്
ഗതാഗതമന്ത്രി സി. പി. ജോൺ ലോഞ്ച് ചെയ്തു. ജനകീയസൂത്രണത്തിൻ്റെ തുടർച്ചയായി ഭരണതലത്തിൽ സംഭവിക്കേണ്ടിയിരുന്ന പരിഷ്കാരങ്ങളിലും സമ്പ്രദായങ്ങളിലും വേണ്ടത്ര മുന്നോട്ടു പോകാത്തവ പ്രവർത്തികമാക്കേണ്ടതുണ്ടെന്നു ജോൺ പറഞ്ഞു. പരിഷ്കാരങ്ങൾ കാലോചിതമായി തുടരണം.

മുൻ തദ്ദേശസ്വയംഭരണമന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ വെബിനാർ സീരീസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷത വഹിച്ച മുൻ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് ഡോ. എം.പി. പരമേശ്വരൻ അനുസ്മരണം നടത്തി.

മുൻ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ്, മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ആസൂത്രണബോർഡ് അംഗങ്ങളായ ഡോ. ബി. ഇക്ബാൽ, സി. പി. നാരായണൻ,  ഡോ. ജിജു പി. അലക്സ്, സംസ്ഥാന ധനകാര്യകമ്മിഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ, കേരള ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് ചെയർമാൻ എം. പി. ജാക്സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കോട്ടായിൽ രാധാകൃഷ്ണൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ, വാർഡ് കൗൺസിലർ രാഖി രവികുമാർ എന്നിവർ ആശംസ നേർന്നു.

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി സ്വാഗതവും കെജിഒഎ മുൻ ജനറൽ സെക്രട്ടറി കെ. ശിവകുമാർ നന്ദിയും പറഞ്ഞു.

കേരളത്തിൻ്റെ അധികാര, വികസന ചരിത്രത്തിൽ വഴിത്തിരിവായ ‘ജനകീയാസൂത്രണം മുപ്പതാണ്ടു പിന്നിടുമ്പോൾ ഇനിയെന്ത്’ എന്നതായിരുന്നു സംഗമത്തിൻ്റെ കേന്ദ്രചിന്ത. തൊഴിലും പ്രാദേശിക സാമ്പത്തികവികസനവും, കാലാവസ്ഥാവ്യതിയാനവും ദുരന്തനിവാരണവും, മതനിരപേക്ഷതയും തദ്ദേശഭരണവും, ലിംഗനീതി, പാർശ്വവത്കരിക്കപ്പെട്ടവരുടെ തദ്ദേശഭരണം, മാലിന്യനിർമാർജനം, പ്രായമേറുന്ന കേരളം – വയോജനസൗഹൃദ തദ്ദേശഭരണം, പുത്തൻ സാങ്കേതികവിദ്യകളും തദ്ദേശഭരണവും, വിവരാധിഷ്ടിത ലക്ഷ്യാധിഷ്ഠിത ആസൂത്രണം, ജലം, കൃഷിയും അനുബന്ധമേഖലകളും, ഈ കൂട്ടായ്മയുടെ ഭാവിപ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളിൽ 12 സമാന്തര സെഷനുകളും നവകേരളത്തിനായി ജനകീയാസൂത്രണം – സർവകലാശാലായൂണിയനുകളുടെ പങ്ക്, തദ്ദേശസ്വയംഭരണവും ഉദ്യോഗസ്ഥസംവിധാനവും എന്നീ പ്രത്യേകസെഷനുകളുമായി ആയിരുന്നു ചർച്ചകൾ.

വൈകിട്ടു നടന്ന സമാപനസമ്മേളനത്തിൽ ചർച്ചകൾ ക്രോഡീകരിച്ച് ഭാവിപ്രവർത്തനപദ്ധതി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചു. ആസൂത്രണത്തെ എല്ലാ തലത്തിലും ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനും അധികാരവികേന്ദ്രീകരണം ശക്തമാക്കാനും പുതുതലമുറയെ ഉൾപ്പെടെ അണിനിരത്താനുള്ള  രേഖയാണ് ഡോ. ഐസക്  മുന്നോട്ടുവച്ചത്. വരും ദിവസങ്ങളിൽ ഇതു കൂടുതൽ വികസിപ്പിച്ച് കർമ്മപദ്ധതിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ശാരദ മുരളീധരൻ അദ്ധ്യക്ഷയായി. എസ്. എം. വിജയാനന്ദ്, ഡോ. ജോയ് ഇളമൺ, എൻ. ജഗജീവൻ, സഞ്ജയൻ, ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചുβ

Comments (0)
Add Comment