സർക്കാർ തീരുമാനം പിൻവലിക്കണം ഡോ. ഹുസൈൻ മടവൂർ

കോഴിക്കോട് :മദ്യത്തിൻ്റെ നികുതി കുറച്ച് മദ്യ ഉപയോഗം വർദ്ധിപ്പിക്കാനു സർക്കാറിൻ്റെ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് മദ്യനിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
മദ്യത്തിൻ്റെ ലഭ്യത കുറക്കുമെന്ന യു. ഡി. എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾക്കെതിരിലുള്ള സർക്കാർ തീരുമാനം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വീര്യം കുറഞ്ഞതും കൂടിയതുമെന്ന് തരം തിരിച്ചല്ല ആളുകൾ മദ്യപിക്കുന്നത്. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാനായി മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക പ്രവർത്തകരും മത നേതാക്കളും പിന്തുണ പ്രഖ്യാപിച്ചത് സർക്കാർ മറന്ന് പോവരുത്. മദ്യവും ലഹരി തന്നെയാണ്. രാസ ലഹരിക്കെതിരെ പ്രവർത്തിക്കുകയും മദ്യലഹരി വ്യാപിക്കുക്കുകയും ചെയ്യുന്നത് ശരിയല്ല. മദ്യം മയക്ക് മരുന്നുപയോഗത്തിലേക്ക് ആളുകളെ കൊണ്ടെത്തിക്കുമെന്നതുറപ്പാണ്. അതിനാൽ മദ്യമുൾപ്പെടെയുള്ള എല്ലാ ലഹരിക്കുമെതിരിൽ ശക്തമായ തൂഫാൻ ആഞ്ഞടിക്കണം.
മദ്യം വ്യാപിക്കാൻ സഹായകമാവുന്ന ഏത് പ്രവർത്തനവും മനുഷ്യത്വ വിരുദ്ധമാണ്. എ.കെ. ആൻ്റണി സർക്കാർ സംസ്ഥാനത്ത് ചാരായം നിരോധിച്ചതും ഉമ്മൻ ചാണ്ടി സർക്കാർ ഓരോ വർഷവും പത്ത് ശതമാനം വീതം മദ്യഷാപ്പുകൾ അടച്ച് പൂട്ടിയതും ശക്തമായ ഇച്ഛാശക്തി കൊണ്ടാണെന്ന കാര്യം സതീശൻ സർക്കാർ മറന്ന് പോവരുത്.
മദ്യത്തിനെതിരെ ശക്തമായി മുന്നറിയിപ്പ് നൽകിയ ഗാന്ധിജിയുടെ പിൻമുറക്കാരായ കോൺഗ്രസുകാർക്ക് മദ്യം വ്യാപിപ്പിക്കുന്ന തീരുമാനം പിൻവലിപ്പിക്കാനുള്ള ധാർമ്മികമായ ബാധ്യതയുണ്ടെന്നും കെ. എൻ. എം ഉപാദ്ധ്യൻ കൂടിയായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

Comments (0)
Add Comment