നിശ്ശബ്ദമായ ആ കരച്ചിൽ സത്യൻ മാസ്റ്റർ ഓർമ്മദിനം

കരയാൻ എളുപ്പമാണ്; കരച്ചിൽ അഭിനയിക്കുകയാണ് ദുഷ്കരം; ക്യാമറക്ക് മുന്നിലെങ്കിൽ വിശേഷിച്ചും.കരച്ചിൽ പലതരമുണ്ട്. നെഞ്ചത്തടിച്ചുള്ള കരച്ചിൽ; ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നൂറി വരുന്ന ആത്മാർത്ഥമായ കരച്ചിൽ; വേദന ഉള്ളിലൊതുക്കിയുള്ള നിശ്ശബ്ദമായ കരച്ചിൽ; വെളിയിലേക്കൊഴുകാൻ വിതുമ്പിനിൽക്കുന്ന കരച്ചിൽ; ചിരിയിൽ പൊതിഞ്ഞ കരച്ചിൽ എന്നിങ്ങനെ.കരച്ചിൽ സ്വാഭാവികമായി അവതരിപ്പിക്കുന്നതാണ് അഭിനയത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. കരയേണ്ട ഘട്ടങ്ങളിൽ ഇരുകൈകളാലും മുഖം പൊത്തുന്ന നടീനടന്മാരുണ്ട്. കണ്ണും മൂക്കും ചുണ്ടുമൊന്നും പുറത്തു കാണിക്കാതിരിക്കാൻ ശ്രദ്ധിക്കും അവർ. തേങ്ങലിന്റെ ശബ്ദമേ പുറത്തു കേൾക്കൂ.മറ്റു ചില വിരുതന്മാരാകട്ടെ, കരയേണ്ട ഘട്ടങ്ങളിൽ ക്യാമറയിൽ നിന്ന് പൊടുന്നനെ മുഖം വെട്ടിച്ചുകളയും. വിദൂരതയിലേക്കൊരു നോട്ടം. കരയുകയാണെന്ന് നമ്മൾ സങ്കൽപ്പിച്ചു കൊള്ളണം. ചിലർ തല താഴ്ത്തിക്കളയും.ചില അഭിനേതാക്കൾ കരയുന്നത് കാണുമ്പോൾ ചിരിക്കുകയാണോ എന്ന് തോന്നും. മറ്റു ചിലർ കരയുമ്പോൾ ചിരിയാണ് വരുക. എന്നെപ്പോലുള്ളവർ കരച്ചിൽ അഭിനയിച്ചാൽ അതായിരിക്കും സ്ഥിതി.എന്നാൽ ചില മഹാനടന്മാരുണ്ട്. സംവിധായകൻ ആക്‌ഷൻ പറഞ്ഞാൽ കരച്ചിൽ സ്വാഭാവികമായി വന്നു നിറയും അവരുടെ മുഖത്ത്. ശരീരത്തിലെ ഓരോ പേശിയും, ഞരമ്പുകൾ പോലും ആ വേദനയിൽ പങ്കുചേരും. ക്യാമറക്ക് നേരെ നോക്കിക്കൊണ്ടുതന്നെ നിശ്ശബ്ദമായി വിതുമ്പും അവർ. കണ്ടിരിക്കുന്ന നമ്മളും കരഞ്ഞുപോകും ആ ഭാവപ്പകർച്ച കാണുമ്പോൾ.”അനുഭവങ്ങൾ പാളിച്ചക”ളിലെ സത്യൻ ഉദാഹരണം.ജയിൽ വിമോചിതനായി തിരിച്ചുവരുകയാണ് സത്യന്റെ ചെല്ലപ്പൻ. പ്രിയപ്പെട്ട മകൾ മരിച്ചുപോയി എന്ന വിവരം മകനിൽ നിന്ന് അറിയുന്ന നിമിഷം ആ അനുഗൃഹീത നടന്റെ മുഖത്ത് വിരിയുന്ന വേദന മലയാള സിനിമാചരിത്രത്തിലെ തന്നെ ക്ലാസ്സിക് കാഴ്ച്ചകളിൽ ഒന്നാണ്. ഒരൊറ്റ ഷോട്ടിൽ ദുഃഖത്തിന്റെ ഒരു മഹാസാഗരം മുഴുവൻ ഒതുക്കിവെക്കുന്നു സത്യൻ. അമിത നാടകീയതയില്ല, മെലോഡ്രാമയില്ല. ഏതു നിമിഷവും അണപൊട്ടി ഒഴുകാവുന്ന ഒരു കരച്ചിൽ.ഇന്നും ആ രംഗം കാണുമ്പോൾ ഇടനെഞ്ചിൽ ഒരു ഗദ്ഗദം വന്നു തടയും. നാട്ടിലെ ഓലക്കൊട്ടകയുടെ സ്ക്രീനിൽ ആദ്യമായി ആ കാഴ്ച്ച കണ്ട് വിതുമ്പിപ്പോയ എട്ടാം ക്ലാസുകാരൻ ഇപ്പോഴും ഉള്ളിൽ ഉള്ളതു കൊണ്ടാവും.സത്യൻ എന്ന മഹാനടനെ മനസ്സുകൊണ്ട് നമിച്ചു പോകുന്ന നിമിഷം.

– രവിമേനോൻ

Comments (0)
Add Comment