ആശവര്‍ക്കര്‍മാരുടെ അധ്വാനത്തെ പരാമര്‍ശിക്കാതെ ആരോഗ്യ മന്ത്രി അവാര്‍ഡ്‌ വാങ്ങുന്നു: ഡോ.എസ്.എസ്.ലാല്‍

കഴിഞ്ഞ ജൂണ്‍ 30ന് യു.ഡി.എഫ് നിയമിച്ച ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വ്യാഴാഴ്ച പ്രതിപക്ഷനേതാവ് കോഴിക്കോട് പ്രകാശനം ചെയ്യും.

തിരുവനന്തപുരം: തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി എന്ന പേരില്‍ ഭരിക്കുന്ന ഈ സര്‍ക്കാര്‍ തൊഴിലാളികളായ ആശമാരെ മാത്രം കാണുന്നില്ലെന്ന് – ആരോഗ്യ വിദഗ്ദ്ധനും കോണ്‍ഗ്രസ്‌ നേതാവുമായ ഡോ.എസ്.എസ്.ലാല്‍. ആശ സമരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നിര്‍ത്തിയാല്‍ വേതനം വര്‍ധിപ്പിക്കാമെന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. പലരും മാറി മാറി ഭരിച്ചിരുന്നപ്പോള്‍ എതിരെ നില്‍ക്കുന്നവരെ കേള്‍ക്കാനും അവര്‍ പറയുന്നതില്‍ കാര്യമുണ്ടോ എന്ന് ചിന്തിക്കാനും ശേഷിയുള്ള ഭരണാധികാരികളില്‍ നിന്ന് സ്വേച്ഛാധിപത്യ രീതിയിലേക്ക് ഈ സര്‍ക്കാര്‍ അധപ്പതിച്ചിരിക്കുന്നു. എന്നിട്ട് ആരോഗ്യമേഖല ഇവര്‍ ഒന്നാമതാക്കി എന്ന് നാടുനീളെയുള്ള പ്രചാരണവും.

കേരളത്തിന്റെ ആരോഗ്യ രംഗം പതിറ്റാണ്ടുകൾക്ക് മുമ്പേ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളേക്കാൾ മുന്നിലാണ്. കേരളത്തിലെ മാതൃ മരണ നിരക്കും ശിശു മരണ നിരക്കും വര്‍ഷങ്ങളായി കുറഞ്ഞു വരുന്നു. ആ നേട്ടങ്ങളുടെ എല്ലാ അവകാശവും തങ്ങൾക്കാണെന്ന തെറ്റിദ്ധാരണ പരത്തുന്ന സർക്കാർ ഇക്കാര്യത്തിൽ ആശാവർക്കർമാരുടെ സംഭാവന വിസ്മരിക്കുകയാണുണ്ടായത്. പൊതുര്യനാരോഗ്യത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെക്കൊണ്ട് പെരുവഴിയില്‍ സമരം ചെയ്യിപ്പിച്ചത് സർക്കാരിൻ്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് ഡോ.എസ്.എസ്. ലാല്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒപ്പിടുന്ന ആദ്യ ഉത്തരുവകളില്‍ ഒന്ന് ആശമാരുടെ കാര്യങ്ങള്‍ പരിഹരിക്കുന്നതായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 30ന് യു.ഡി.എഫ് നിയമിച്ച ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വ്യാഴാഴ്ച പ്രതിപക്ഷനേതാവ് കോഴിക്കോട് പ്രകാശനം ചെയ്യും. യു.ഡി.എഫിൻ്റെ താൽപര്യപ്രകാശം ആശാവർക്കർമാരുടെ പ്രശ്നങ്ങൾ കമ്മിഷൻ വിശദമായി പഠിച്ചിട്ടുണ്ട്.

Comments (0)
Add Comment