ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ഇന്ത്യൻ വംശജനായ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ നരീന്ദർ സിംഗ് കപാനിയാണ് ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്.ഗ്ലാസിൽ നിന്നോ, പ്ലാസ്റ്റിക്കിൽ നിന്നോ നിർമ്മിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രകാശരശ്മികളെ നയിക്കാനാണ് ഉപയോഗിക്കുന്നത്.

ആന്തരികാവയവങ്ങൾ പരിശോധിക്കാൻ ആദ്യകാലങ്ങളിൽ വൈദ്യശാസ്ത്രരംഗത്ത് മാത്രം ഉപയോഗിച്ചിരുന്ന ഈ സാങ്കേതികവിദ്യ പിന്നീട് ടെലികമ്യൂണിക്കേഷൻ ഉൾപ്പെടെ നിരവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് പങ്കുവഹിച്ചത്.𝟭𝟵𝟱𝟮ൽ ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഗവേഷണം നടത്തുന്നതിനിടയിൽ, ഒപ്റ്റിക്കൽ ക്വാളിറ്റി (നിറമോ മാലിന്യങ്ങളോ, ഇല്ലാത്ത തെളിവാർന്ന ഗ്ലാസ്) ഗ്ലാസുകൊണ്ട് ഉണ്ടാക്കിയ ഫിലമെന്റുകളുടെ ഒരു അറ്റത്ത് ഒരു പ്രകാശം തെളിച്ചപ്പോൾ, മറ്റേ അറ്റത്ത് പ്രകാശം തെളിഞ്ഞതായി കണ്ടു.

ഫിലമെൻ്റുകൾ വളഞ്ഞിരുന്നിട്ടും പ്രകാശം ചോർന്നുപോകാതെ മറ്റേയറ്റം വരെയെത്തി. ഒപ്റ്റിക്കൽ ഫൈബറുകൾക്ക് പിന്നിലെ ഈ ആശയം മുമ്പേ ഐറിഷ് ശാസ്ത്രജ്ഞനായ ജോൺ ടിൻഡാൽ കണ്ടുപിടിച്ചിരുന്നു.
പൂന്തോട്ടങ്ങളിലെയും, ശിൽപ്പങ്ങളുടെയും വാട്ടർ ഫൗണ്ടേനുകൾ പ്രകാശിപ്പിക്കുന്നതിനാണ് അദേഹം ഈ തത്ത്വം ഉപയോഗിച്ചത്.ഗ്ലാസ് ഫൈബറിനുള്ളിൽ നടക്കുന്ന പൂർണ്ണാന്തര പ്രതിഫലനമാണ് പ്രകാശത്തെ നയിക്കുന്നത് എന്നും, ഓരോ ഫൈബറുകൾക്കും ഒരേസമയം നിരവധി വ്യത്യസ്ത തരംഗദൈർഘ്യങ്ങളിലുള്ള സിഗ്നലുകൾ ഗണ്യമായ ദൂരം വഹിക്കാൻ കഴിയുമെന്നും കപാനി കണ്ടെത്തി.

ഫൈബറിന്റെ ആന്തരിക പ്രതിഫലനത്തിന് ഒരു ഗ്ലാസ് കോട്ടിംഗ് കൂടെ അദേഹം ചേർത്തു. ഈ ഗുണങ്ങളുള്ളതുകൊണ്ടുതന്നെ പല മേഖലകളിലും ചെമ്പ് വയറുകളേക്കാൾ മുൻഗണന ഒപ്റ്റിക്കൽ ഫൈബറുകൾക്ക് ലഭിക്കുന്നു.

ലേസർ സാങ്കേതികവിദ്യയുടെ സമകാലിക വികസനം ഒപ്റ്റിക്കൽ ഫൈബർ സാങ്കേതികവിദ്യയുമായി പിന്നീട് സംയോജിപ്പിക്കുകയാണുണ്ടായത്. ഗ്ലാസിലെ മാലിന്യങ്ങൾ പരമാവധി ഉൻമൂലനം ചെയ്യുന്നത് സിഗ്നലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടീഷുകാരനായ ചാൾസ് കാഓ തെളിയിച്ചു. ഇതാണ് ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ന് കാണുന്ന ഒപ്റ്റിക്കൽ ഫൈബർ തരംഗത്തിന് അടിത്തറ പാകിയത്.

𝟮𝟬𝟮𝟭 -ൽ മരണാനന്തരബഹുമതിയായി ഇന്ത്യൻ സർക്കാർ നരീന്ദർ സിംഗ് കപാനിക്ക് പദ്മവിഭൂഷൻ പുരസ്കാരം നൽകി ആദരിച്ചു.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് ,വാട്സ്ആപ്പ് & ടെലഗ്രാം പേജ് സന്ദർശിക്കുക

Comments (0)
Add Comment