തിരുവനന്തപുരം: സി ബി എസ് ഇ അഫിലിയേഷനു വേണ്ടി സംസ്ഥാന സർക്കാരിന്റെ എൻ ഒ സി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന് ഐഡിയൽ അസ്സോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യുക്കേഷൻ (ഐ എ എം ഇ ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിരവധി അൺഎയ്ഡഡ് സ്‌കൂളുകൾ സി ബി.എസ്.ഇ അഫിലിയേഷൻ നേടുന്നതിന് സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സിക്കു കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ അനാവശ്യമായ കാലതാമസം സ്‌കൂൾ മാനേജ്‌മെന്റുകളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രയാസത്തിലാക്കുന്നു. അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നീണ്ട കാത്തിരിപ്പിനു പുറമെ, വ്യത്യസ്ത വകുപ്പുകളിൽ നിന്ന് അനുമതികൾ നേടുന്നതിനുള്ള പ്രയാസങ്ങൾ, ഏകീകൃത മാർഗരേഖകളുടെ അഭാവം തുടങ്ങിയവയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.എൻ.ഒ.സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതവും സമയബന്ധിതവും ഏകജാലകവുമായ രീതിയിൽ ക്രമീകരിക്കണം. സ്‌കൂളുകൾക്കായി ഓൺലൈൻ അപേക്ഷയും ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്തണം. അനാവശ്യമായ പുനരാവർത്തന പരിശോധനകളും അധിക രേഖാവശ്യങ്ങളും ഒഴിവാക്കി, വ്യക്തവും സുതാര്യവുമായ മാർഗരേഖ പ്രസിദ്ധീകരിക്കണം.നിലവിൽ അൺഎയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ അൺഎയ്ഡഡ് സ്‌കൂളുകൾക്കും സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലേതുപോലെ സമയബന്ധിതമായ പാഠപുസ്തക വിതരണം ഉറപ്പാക്കണം പ്ലസ് വൺ അഡ്മിഷനിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും എസ്എസ്എൽസി വിദ്യാർത്ഥികൾക്കും തുല്യാവകാശം ഉറപ്പാക്കണം. സുതാര്യ കേന്ദ്രികൃത അലോട്ട്‌മെന്റ് സംവിധാനം വഴി എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാനും പ്രവേശനം നേടാനും സൗകര്യം ഒരുക്കണം. നിലവിൽ മാർക്ക്/ഗ്രേഡ് സമാനമായാലും, വ്യത്യസ്ത വിലയിരുത്തൽ രീതികൾ കാരണം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ പിന്നിലാകുന്നുണ്ട്. സി.ബി.എസ്.ഇ, ഐ.സിഎസ്.ഇ, എസ്എസ്എൽസി എന്നിവയിലെ മാർക്കുകൾ തമ്മിലുള്ള സമതുല്യത ഉറപ്പാക്കുന്ന മാർഗരേഖകൾ പ്രസിദ്ധീകരിക്കണം.
അൺ എയ്ഡഡ് സ്‌കൂളുകളിലെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ചുമത്തിയിരിക്കുന്ന അമിത നികുതി പുനഃപരിശോധിക്കണം. സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂൾ ഭരണസമിതികൾ കെട്ടിടങ്ങളിലും ഗതാഗത വാഹനങ്ങളിലും ചുമത്തിയിരിക്കുന്ന അമിത നികുതിയുടെ ഭാരം മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സ്‌കൂൾ കെട്ടിടങ്ങൾ വിദ്യാഭ്യാസ ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കുന്നുള്ളുവെങ്കിലും, വ്യാപാര സ്ഥാപനങ്ങൾക്കു സമാനമായ രീതിയിൽ നികുതി ചുമത്തപ്പെടുകയാണ്. കുട്ടികളെ മാത്രം കൊണ്ടുപോകുന്നതിനുള്ള ബസുകൾ, വാണിജ്യ വാഹനങ്ങൾക്ക് സമാനമായി നികുതി അടയ്‌ക്കേണ്ടിയും വരുന്നു.
നഗരപ്രദേശങ്ങളിലെന്ന പോലെ ഗ്രാമപ്രദേശങ്ങളിലും ഇപ്പോൾ സ്വകാര്യ വിദ്യാലയങ്ങൾ ധാരാളം പ്രവർത്തിക്കുന്നുണ്ട്. ഓരോ വിദ്യാലയവും അതിൻറെ ഭൗതിക സാഹചര്യങ്ങൾക്കും പ്രദേശത്തെ രക്ഷകർത്താക്കളുടെ സാമ്പത്തിക സാഹചര്യവും പരിഗണിച്ചുകൊണ്ടാണ് ഫീസുകൾ നിശ്ചയിക്കുന്നത്. ആയതിനാൽ ഈ മേഖലയിൽ നൽകുന്ന സേവനങ്ങൾക്ക് ഫീസ് നിർണയിക്കുന്നതിന് സമിതികൾ രൂപീകരിക്കാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണം.
മുവ്വായിരത്തോളം വരുന്ന ഈ വിദ്യാലയങ്ങളിൽ ഏറിയവയും പ്രവർത്തിക്കുന്നത് ഗ്രാമ പഞ്ചായത്തുകളിലാണ്. ഒരു പഞ്ചായത്തിൽ ശരാശരി മൂന്ന് വിദ്യാലയങ്ങൾ എന്ന തോതിൽ ഇവയുണ്ട്. വീതി കുറഞ്ഞ പഞ്ചായത്ത് റോഡുകൾക്ക് സമീപമായി വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച പല വിദ്യാലയങ്ങൾക്കും കെ ബി ആർ പ്രകാരം നിഷ്കർഷിച്ചിട്ടുള്ള അപ്രോച്ച് റോഡിൻറെ വീതിയില്ല. ഇതുമൂലം കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാതിരിക്കുകയും ബിൽഡിംഗ് ഫിറ്റ്നസ് സാധ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുള്ളതിനാൽ കേരള ബിൽഡിംഗ് റൂളിൽ സീനിയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകൾക്ക് വേണ്ട അപ്രോച്ച് റോഡിൻറെ വീതി കെട്ടിട വിസ്തീർണ്ണം പരിഗണിക്കാതെ 3.6 മീറ്ററായി നിജപ്പെടുത്തണം. നിലവിലെ കെ ബി ആർ പ്രകാരം 1000 എം സ്ക്വയറിന് മുകളിലുള്ള എല്ലാ വിദ്യാലയങ്ങൾക്കും റാമ്പ് അഥവാ ലിഫ്റ്റ് നിർബന്ധമാക്കുന്നതു മൂലം
അടിസ്ഥാന സൗകര്യ വികസനത്തിനായി ദശ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുമ്പോൾ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വളരെ കൂടുതൽ ഫീസിടാക്കുന്നതിന് സാഹചര്യ മുണ്ടാക്കുന്നു.
ഇത് പരിഗണിച്ച് 3000 എം സ്ക്വയറിന് താഴെയുള്ളതും നാലു നിലയിൽ കൂടാത്തതുമായ സ്കൂൾ കെട്ടിടങ്ങൾക്ക് ലിഫ്റ്റ് നിർബന്ധമാക്കരുത്. ഈ മേഖലയിൽ സേവനം ചെയ്യുന്ന പത്തു ലക്ഷത്തിലധികം അധ്യാപക -ഇതര ജീവനക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം. മതനിരപേക്ഷവും ജനാധിപത്യപരവുമായ കേരളീയ പാരമ്പര്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്നതിനായി ശാസ്ത്ര- കലാ-കായിക മേഖലകളിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കൊപ്പം അൺ എയ്ഡഡ്, സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി പങ്കെടുക്കാൻ അവസരം നൽകേണ്ടതാണ്.
ഇരുപത്തിയഞ്ച് വർഷത്തിലേറെയായി കേരളത്തിലെ ജനസാന്ദ്രതയുള്ള പ്രധാന നഗരങ്ങളിലും മറ്റും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ആവശ്യമായ ഭൂമി ലഭ്യമാവാത്ത സാഹചര്യമുണ്ട്. നല്ല നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന ഇത്തരം സ്കൂളുകൾക്ക് ചില പ്രത്യേക ഇളവുകൾ നൽകി സർക്കാർ അംഗീകാരം ലഭിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സർക്കാറിനെ അറിയിച്ചു. ഈ ആവശ്യങ്ങൾ മുൻനിർത്തി ഇസ്‌ലാമിക് എജുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൾ ഹമീദ്, ഐ എ എം ഇ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, സംസ്ഥാന മൈനോറിറ്റി കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, വഖഫ് ബോർഡ് അംഗം കെ എം എ റഹീം, ഐ എ എം ഇ എക്സിക്യുട്ടീവ് ഡയരക്ടർ അഫ്സൽ കൊളാരി തുടങ്ങിയർ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുമായി ചർച്ച നടത്തി.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ: സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ (പ്രസിഡണ്ട്, ഐ എ എം ഇ), പ്രൊഫ. എ കെ അബ്ദുൽ ഹമീദ് (ഫിനാൻസ് സെക്രട്ടറി, ഐ എ എം ഇ), അഫ്സൽ കൊളാരി (എക്സിക്യൂട്ടീവ് ഡയരക്ടർ, ഐ എ എം ഇ).