സംസ്ഥാനത്ത് സംവരണ നിയമനങ്ങളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത സാഹചര്യങ്ങളിൽ (എൻ.സി.എ) ഒഴിവുകൾ നികത്തുന്നതിന് നിരവധിതവണ വിജ്ഞാപനം ഇറക്കുന്ന സ്ഥിതിയിൽ മാറ്റം വരുത്തണമെന്ന് ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തു. ഇത് സംബന്ധിച്ച് കമ്മീഷന് മുമ്പിൽ എത്തിയ പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ആഗസ്റ്റ് 7 ന് ചേർന്ന ന്യൂനപക്ഷ കമ്മീഷൻ യോഗത്തിൽ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് ശിപാർശ നൽകാൻ തീരുമാനമായത്.
എൻ.സി.എ ഒഴിവുകളിലേക്ക് രണ്ടിൽ കുറയാത്ത തവണ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് സർവീസ് ചട്ടങ്ങളിൽ പറയുന്നത്. എന്നാൽ പലപ്പോഴും എട്ടും ഒൻപതും തവണ വരെ വിജ്ഞാപനമിറക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർക്ക് അവസരങ്ങൾ നഷ്ടമാക്കുന്നു എന്നും ജോലി ലഭിക്കുന്നതിന് കാലതാമസം വരുത്തുന്നു എന്നും വിലയിരുത്തിയാണ് കമ്മീഷൻ പരാതിയിൽ നടപടി എടുത്തത്. രണ്ടിൽ കുറയാത്ത എന്ന നിബന്ധനയിൽ ‘കുറയാത്ത’ ( Not less than) എന്ന ഭാഗം നീക്കുകയോ, രണ്ടോ മൂന്നോ തവണ മാത്രം വിജ്ഞാപനം പുറപ്പെടുവിക്കുകയോ എന്ന തരത്തിൽ ഭേദഗതി വരുത്തുകയോ ചെയ്യണം എന്നാണ് കമ്മീഷന്റെ ശുപാർശ.
കാക്കനാട് കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീന്റെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്. സിറ്റിംഗിൽ ഈ വിഷയം ഉൾപ്പെടെ അഞ്ച് പരാതികൾ തീർപ്പാക്കി.വൈപ്പിൻ പഞ്ചായത്തിലെ പെന്തക്കോസ്ത് വിഭാഗത്തിൽ പെട്ടവർ മൃതദേഹം സംസ്കരിക്കുന്നതിനായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ ജില്ലാ കളക്ടറോട് തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരെയും മറ്റ് ബന്ധപ്പെട്ട വരെയും വിളിച്ചുചേർത്ത് പരിഹാരം കാണാൻ നിർദേശം നൽകി.
ഭൂമി രജിസ്റ്റർ ചെയ്തപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി കൂടുതൽ ഈടാക്കി എന്ന മേതല സ്വദേശിയുടെ പരാതിയിൽ ജില്ലാ രജിസ്ട്രാർ, ആർ.ഡി.ഒ തുടങ്ങിയവർ വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ഇന്ന് നിലവിലുള്ള ഡ്യൂട്ടി മാത്രേമെ ചുമത്തിയിട്ടുള്ളൂ എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.
തന്റെ വീടിനോട് ചേർന്ന് അനധികൃതമായി അയൽവാസി ശുചിമുറി നിർമ്മിച്ചു എന്ന അയ്യമ്പുഴ സ്വദേശിയുടെ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ, വില്ലേജ് ഓഫീസർ, താലൂക്ക് സർവേയർ, പഞ്ചായത്ത് അധികൃതർ എന്നിവർ ഉൾപ്പെടുന്ന സംഘത്തോട് സ്ഥലം പരിശോധിക്കാൻ കമ്മീഷൻ നിർദേശിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് പ്രകാരം ശുചിമുറി അനധികൃതമായല്ല നിർമ്മിച്ചത് എന്നും മലിനീകരണ സാഹചര്യമില്ല എന്നും കമ്മീഷൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെക്കൂടി ബോധ്യപ്പെടുത്തി പ്രശ്നം അവസാനിപ്പിച്ചു.
മകന്റെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വടുതല സ്വദേശി സ്കൂളിനെതിരെ നൽകിയ പരാതിയിൽ വസ്തുതകളുടെ അഭാവം ഉള്ളതിനാൽ നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ആകെ 12 പരാതികളാണ് സിറ്റിംഗിൽ പരിഗണിച്ചത്. പുതിയതായി ഒരു പരാതിയും ലഭിച്ചു.