യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ യു.പിയില്‍ ഓരോ രണ്ടാഴ്ച കൂടുമ്ബോഴും ഒരാള്‍ വീതം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്

2017 ല്‍ യോഗി മുഖ്യമന്ത്രിയായതിനുശേഷം യു.പിയില്‍ 186 പേരെയാണ് പൊലീസ് വെടിവെച്ച്‌ കൊന്നത്. ഇതിലേറെയും വ്യാജ ഏറ്റുമുട്ടലുകളാണെന്നും ആരോപണമുണ്ട്.15 ദിവസം കൂടുമ്ബോഴാണ് പൊലീസ് ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. ഏറ്റുമുട്ടലുകളില്‍ കാലിനു മാത്രം പരിക്കേറ്റ ആളുകളുടെ എണ്ണം 5046 വരുമെന്നും ഇന്ത്യൻ എക്സ്‍പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്നത് മീററ്റിലാണ്. ഇവിടെ 3152 ഏറ്റുമുട്ടലുകളിലായി 63 പേര്‍ കൊല്ലപ്പെട്ടു. 1708 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയ പൊലീസുകാര്‍ക്ക് 75,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സര്‍ക്കാര്‍ പാരിതോഷികവും നല്‍കി. എൻകൗണ്ടര്‍ രാജ് എന്നാണ് യോഗി ആദിത്യ നാഥ് അറിയപ്പെടുന്നത് തന്നെ.അതേസമയം, യോഗി സര്‍ക്കാര്‍ കൃത്യമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ കൊലപാതകങ്ങളാണ്‌ ഏറ്റുമുട്ടലെന്ന പേരില്‍ നടത്തിയതെന്നാരോപിച്ച്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടല്‍ കൊല നടത്തിയാല്‍ പ്രമോഷന്‍ ലഭിക്കുമെന്ന് തന്റെ സഹപ്രവര്‍ത്തകനോട് വെളിപ്പെടുത്തുന്ന പൊലീസുകാരന്റെ സംഭാഷണവും മുമ്ബ് പുറത്തുവന്നിരുന്നു.ഓപറേഷൻ ലങ്ഡ എന്ന പേരിലാണ് ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാപകമാക്കിയത്. ഈ നീക്കത്തില്‍ കുറ്റവാളികളുടെ കാലിലേയ്ക്കാണ് വെടിയുതിര്‍ക്കുക. 5,046 കുറ്റവാളികളെയാണ് പോലീസ് നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്.ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടതായും 1,443 പോലീസുകാര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018 ലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. യോഗി സര്‍ക്കാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വര്‍ഷമായ 2022 ലാണ് ഏറ്റവും കുറവ് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

Comments (0)
Add Comment